എൻടിഎ കേന്ദ്രത്തിലെ മോഡറേഷൻ നടപടികൾക്കിടെ ചോദ്യങ്ങൾ പകർത്തിയെടുത്ത് പിന്നീട് വിദ്യാർഥികൾക്ക് കൈമാറിയെന്ന ഗുരുതര ആരോപണങ്ങളാണ് കുറ്റപത്രത്തിൽ ഉയരുന്നത്. മോഡറേഷൻ പ്രക്രിയയിൽ പങ്കെടുത്ത വിദഗ്ധർ ചോദ്യങ്ങൾ കടലാസ് തുണ്ടുകളിൽ പകർത്തിയെടുക്കുകയും എൻസിഇആർടി പുസ്തകങ്ങളിലെ പ്രധാന ഭാഗങ്ങൾ അടയാളപ്പെടുത്തുകയും ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു. പകർത്തിയ ചോദ്യങ്ങൾ നേരിട്ട് വിദ്യാർഥികൾക്ക് നൽകാതെ ഇടനിലക്കാർ, കോച്ചിങ് ശൃംഖലകൾ തുടങ്ങിയവയുടെ സഹായത്തോടെയാണ് കൈമാറിയതെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. ഡിജിറ്റൽ തെളിവുകൾ അവശേഷിക്കാതിരിക്കാനും അന്വേഷണത്തിൽ കണ്ടെത്താനുള്ള സാധ്യത കുറയ്ക്കാനുമാണ് കടലാസ് തുണ്ടുകൾ ഉപയോഗിച്ചതെന്നാണ് കുറ്റപത്രത്തിലെ പരാമർശം. സാമ്പത്തിക നേട്ടം സ്വന്തമാക്കുന്നതിനൊപ്പം ബന്ധപ്പെട്ട കോച്ചിങ് സെന്ററുകളുടെ വിജയശതമാനം ഉയർത്തുക എന്ന ലക്ഷ്യവും പ്രതികൾക്കുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. സംഭവത്തിൽ ഉൾപ്പെട്ടവരുടെ പങ്ക്, ചോദ്യങ്ങൾ എങ്ങനെ കൈമാറി, വിദ്യാർഥികളിലേക്ക് അവ എങ്ങനെ എത്തി തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചത്. കുറ്റപത്രത്തിലെ ആരോപണങ്ങൾ കോടതിയുടെ അന്തിമ കണ്ടെത്തലല്ലെന്നും കേസിന്റെ തുടർനടപടികളിൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമെന്നുമാണ് വിലയിരുത്തൽ
